വി.പി.

കോമ്രോഡ് അന്‍സാരി ബര്‍ണാര്‍ഡ് 
കുരുക്ഷേത്ര റിയല്‍ടോഴ്സ് എന്ന ആഗോള ഭീമന്‍, ഭാരതത്തിലെ തങ്ങളുടെ കോര്‍ മാനേജ്മെന്റ് ടീമിനെ അടിയന്തിരമായി റിജണല്‍ ഓഫിസില്‍ വിളിച്ചിരിക്കുകയാണ്. 20 മണിക്കൂര്‍ മാത്രമാണ് എത്തിച്ചേരുന്നതിന് അനുവധിച്ചിട്ടുള്ള സമയം.
യാത്ര ഫ്ലൈറ്റിലേ ആകാവു. ഹൈദരാബാദ് എയര്‍പ്പോട്ടില്‍ സ്വീകരിക്കാന്‍ ആളുണ്ടാകും. ഹൈദരാബാദിന്റെ ട്വിന്‍ സിറ്റിയ്ായ സെക്കന്‍ന്തരാബാദിലെ റീജണല്‍ ഓഫീസിലേക്കുള്ള യാത്രയ്ക്ക് 12 കാറുകള്‍ എയര്‍പ്പോര്‍ട്ടില്‍ കാത്തുകിടക്കും. ഒരേ ഫ്ലൈറ്റില്‍ വന്നിറങ്ങിയാലും രണ്ടുപേര്‍ രണ്ടു കാറിലെ സഞ്ചരിക്കാവു.
ഹസന്‍ സാഗര്‍ പാലമാണ് ഇരുനഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. ഹൈദരാബാദിന്റെ തന്നെ പാതിദേഹമാണെങ്കിലും സെക്കന്തരാബാദിന്റേത് വ്യത്യസ്ത സംസ്കൃതിയാണെന്ന് വി.പി. ഒരു കോണ്‍ഫറന്‍സില്‍ പറഞ്ഞിട്ടുണ്ട്.
“നമ്മുക്ക് തീര്‍ത്തും അനുയോജ്യം” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

കുരുക്ഷേത്രയുടെ തെന്നിന്ത്യന്‍ ബിസിനസ് പ്രോജക്ടുകള്‍ നിര്‍ണ്ണയിക്കുന്നതു നടപ്പാക്കുന്നതും സെക്കന്തരാബാദിലെ ഓഫീസാണ്. കോണ്‍ഫറന്‍സിനെത്തുന്ന പന്ത്രണ്ട് പേരടങ്ങുന്ന കോര്‍ മാനേജ്മെന്റ് ടീമിനെ രാവിലെ 9.45 ന് വി.പി. അഭിസംബോധന ചെയ്യുമെന്നാണ് മാനേജര്‍മാരെ അറിയിച്ചിട്ടുള്ളത്

കുരുക്ഷേത്രയുടെ വൈസ് പ്രസിഡന്റാണ് വി.പി. വൈസ് പ്രസിഡന്റ് എന്നത് ലോപിച്ചാണ് വി.പി. ഉണ്ടായത്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഇന്നെല്ലാവരും മറന്ന മട്ടാണ്.

     അമേരിക്കയിലാണ് കുരുക്ഷേത്രയുടെ കോര്‍പറേറ്റ് ഓഫീസ്. ഭാരതത്തില്‍ ന്യൂഡല്‍ഹിയിലും സെക്കന്തരാബാദിലും റീജണല്‍ ഓഫീസുകളുണ്ട്. കേരളത്തില്‍ മറ്റൊരോഫീസ് തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ചയും നടക്കാനിരിക്കുന്ന കോണ്‍ഫറന്‍സില്‍ പ്രതീക്ഷിക്കുന്നു.
    വി.പി. യെ എന്നും ആകര്‍ഷിച്ചിട്ടുള്ള മണ്ണാണ് കേരളം. മലയാളവും കാഷ്മീരും കടന്ന് ആഗോളതലത്തില്‍ത്തന്നെ ബിസിനസ്ബന്ധങ്ങള്‍ കെട്ടിപ്പടുത്ത വി.പി. വിശ്രമതട്ടകമായി സ്വികരിച്ചിട്ടുള്ള ചുരുക്കം ചുരുക്കം സ്ഥലങ്ങളില്‍ ഒന്നാണ് കേരളം. ഇവിടെയെത്തിയാല്‍ കേരളീയനാവുന്നതാണ് വി.പി.യുടെ പതിവ്.
     രണ്ടോ മൂന്നോ ദിവസം മാത്രം ദൈര്‍ഘ്യമുള്ള വിശ്രമകാലത്ത്, കേരളത്തിലാണെങ്കില്‍ ഗുരുവായുരപ്പദര്‍ശനം അദ്ദേഹം ഒരിക്കലും മുടക്കിയിട്ടില്ല.
     ആഗോളതലത്തില്‍ വന്‍ പ്രോജക്ടുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കോര്‍പറേറ്റ് ഭീമനാണ് കുരുക്ഷേത്ര. ഭൂമിയുടെ നവീകരണം, കെട്ടിട സമുച്ചയങ്ങളുടെ നിര്‍മ്മാണം, റെയില്‍പാതയൊരുക്കള്‍, റോഡുനിര്‍മ്മാണവും വികസനവും, പാലങ്ങളുടെയും അപ്രോച്ച് റോഡുകളുടെയും നിര്‍മ്മാണം, പല കാരണങ്ങളാലും തകരുന്ന നഗരങ്ങളുടെ പുനര്‍നിര്‍മ്മാണം എന്നിങ്ങനെ കുരുക്ഷേത്ര കൈവെച്ചുപൂര്‍ത്തിയാക്കിയ സംരംഭങ്ങള്‍ ധാരാളമാണ്. ഭാരതത്തില്‍ കുരുക്ഷേത്രയുടെ ബിസിനസ് താല്പര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് വി.പി.യാണ്. മറ്റു വികസിത-അവികസിത രാജ്യങ്ങളിലും കുരുക്ഷേത്രയ്ക്ക് വി.പി.മാര്‍ ഉണ്ട്.
      ഭാരതത്തില്‍ തൃപ്തികരമായി പ്രവര്‍ത്തിച്ചുവരുന്ന കുരുക്ഷേത്ര വി.പി.യുടെ ഇഷ്ടതട്ടകമായ കേരളത്തിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നത് പലകാരണങ്ങളാലും വൈകിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ സമയമായെന്ന സൂചനകളാണ് കോര്‍ മാനേജ്മെന്റ് ടീമുകള്‍ക്ക് ലഭിച്ചിരിക്കുന്നത്.
    കോണ്‍ഫറന്‍സിലേക്കുള്ള ക്ഷണിതാക്കള്‍ യാത്ര തുടങ്ങിയതിനുശേഷം, അവരുടെ ലാപ്ടോപ്പില്‍ ഒരു അടിയന്തിര സന്ദേശം എല്ലാവര്‍ക്കും ലഭിച്ചു.  വി.പി.യുടെ സ്വകാര്യ ഐ.ഡി. യില്‍ നിന്നുമാണ് സന്ദേശം അയ്യച്ചിട്ടുള്ളത്. പേഴ്സണല്‍ അസിസ്റ്റന്റിനെ ഏല്‍പ്പിക്കാതെ വി.പി. നേരിട്ട് സന്ദേശമയക്കുന്നത് അപ്പുര്‍വ്വമാണ്. അസാധാരണവും അടിയന്തിര ശ്രദ്ധ വേണ്ടതുമായ കാര്യങ്ങളില്‍ മാത്രമാണതുണ്ടാകുക.
     വി.പി.നേരിട്ട് സന്ദേശമയച്ചാല്‍, ഉള്ളടക്കത്തിന്റെ പ്രാഥാന്യം ഏറെ ഗൌരവമാര്‍ന്നതാണെന്ന് മാനേജര്‍മാര്‍ മനസ്സിലാക്കും. അതേ പ്രാധാന്യത്തോടെ അവരെല്ലാം സന്ദേശം പഠിക്കുകയും അഭിപ്രായം സാരവത്താക്കുകയും ചെയ്തുപോന്നു.
     ഒരു മിനി കഥാരൂപത്തിലാണ് പുതിയ സന്ദേശം വി.പി. മെയില്‍ ചെയ്തിട്ടുള്ളത്. കോമ്രേഡ് എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം സന്ദേശം തുടങ്ങുക.കമ്മ്യുണിസ്റ്റ് ഭക്തിയൊന്നുമല്ല, ഈ പദം ഉപയോഗിക്കുവാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പല കോണ്‍ഫറന്‍സിലും പറഞ്ഞിട്ടുണ്ട്.
    കുരുക്ഷേത്ര എന്ന മഹാപ്രസ്ഥാനത്തിനുവേണ്ടി, ബുദ്ധിയും മെയ്യും മുഴുവന്‍ സമയവും ഉപയോഗപ്പെടുത്തുന്ന കോര്‍ മാനേജ്മെന്റ് ടീമംഗങ്ങളെ മറ്റൊരു പദത്താല്‍ സ്വാഗതം ചെയ്യുന്നതെങ്ങനെ എന്നാണ് വി.പി. ചോദിക്കുക. കുരുക്ഷേത്ര എന്നത് ഒരു കമ്പനിയല്ല; പ്രസ്ഥാനം തന്നെയാണെന്ന് ഓര്‍മ്മപ്പെടുത്താനും കോമ്രേഡ് എന്ന പദം പര്യാപ്തമാകുന്നുണ്ടെന്ന് വി.പി. പറഞ്ഞിട്ടുണ്ട്.
    “കേരളത്തില്‍ ഒരിടത്ത് ഒരു വികസിത പട്ടണമുണ്ട്” കഥ പോലെ അയച്ച പുതിയ സന്ദേശം ലാപ്ടോപ്പില്‍ വായിക്കുകയായിരുന്നു അവര്‍.
     “സ്വാതന്ത്ര്യസമര പോരാളിയായിരുന്ന ഒരു ശുദ്ധമന്‍സ്കന്‍ അവിടെ ജീവിച്ചിരുന്നു. നഗരഹൃദയത്തില്‍ അദ്ദേഹത്തിന് അല്‍പ്പം സ്ഥലമുണ്ട്. അദ്ദേഹത്തിന്റെ പത്നിയും ഏകമകനും അവിടെ, ഓടിട്ട പഴയവീട്ടില്‍ താമസിക്കുന്നു. തൊട്ടടുത്ത പ്ലോട്ട്, ബിസിനസ് വ്യാപനത്തിന്റെ ആദ്യപടിയായി നാം കരസ്ഥമാക്കിക്കഴിഞ്ഞു. അയല്‍ക്കാരന്റെയും സ്ഥലത്തില്‍മേലും കുരുക്ഷേത്രയ്ക്ക് താല്പര്യങ്ങളുണ്ട്. പൊന്നുംവില കൊടുക്കാന്‍ കമ്പനി തയാറാണ്. അച്ഛന്റെ അസ്ഥിത്തറ നില്‍ക്കുന്നയിടം വില്‍ക്കാന്‍ മകന്‍ തയാറല്ല. അമ്മയുടെ മനസ്സും അതുതന്നെ. ഇവരുടെ സമ്മതത്തോടെ പ്രസ്തുതഭൂമി വാങ്ങിച്ചെടുക്കുന്നതിന് പ്രയോഗക്ഷമമായ ഒരു ഫോര്‍മുല നമ്മുടെ പ്രസ്ഥാനം ആഗ്രഹിക്കുന്നു. താങ്കള്‍ കോണ്‍ഫറന്‍സിനെത്തുന്നത് ഇതേക്കുറിച്ചുള്ള കാഴ്ചപ്പാടോടെ ആകുവാന്‍ താത്പര്യപ്പെടുന്നു.
വി.പി.
      കുരുക്ഷേത്രയുടെ വമ്പന്‍ പ്രോജക്ടുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതൊരു നിസാര സംരംഭമാണെന്ന് മാനേജര്‍മാര്‍ക്കറിയാം. എന്നിട്ടും വി.പി. പ്രത്യേക ശ്രദ്ധ ഈ പ്രോജക്ടിന് നല്‍കുന്നതുകൊണ്ട്, ‘സവിശേഷ ലക്ഷ്യം’ കാണും. എന്നു മനസ്സിലാക്കിയ മാനേജര്‍മാര്‍ ഒരുക്കമാരംഭിച്ചു.
      യാത്രയിലായിരുന്ന 12 ലാപ്ടോപ്പുകള്‍ ഗുണിച്ചും, ഹരിച്ചും, ഗണിച്ചും പ്രാവര്‍ത്തികമാക്കാവുന്ന ഫോര്‍മുലകള്‍ക്കായി ചിന്തിച്ചു.
       വി.പി. പക്ഷെ, സ്വീകരിച്ചത് ‘അപ്രായോഗീകം’ എന്ന് കോണ്‍ഫറന്‍സ് ചിരിച്ചു തള്ളിയ ഒരു ഫോര്‍മുലയായിരുന്നു. ആ പദം തന്നെ തന്റെ നിഘണ്ടുവില്‍നിന്നും വെട്ടിമാറ്റിയ ആളാണ് വി.പി. ‘മനസുണ്ടെങ്കില്‍ എന്തും നേടാം’ എന്നാണ് അദ്ദേഹം പറയുക. ഇവിടെയും നാം മനസ്സു വയ്ക്കുന്നു- പൂര്‍ണ്ണമായ സമര്‍പ്പണം.
      ഫോര്‍മുല നിര്‍ദ്ദേശിക്കുന്ന രണ്ട് ഘട്ടങ്ങളില്‍ ആദ്യത്തേതിന്റെ നടത്തിപ്പ് , ഈ ഫോര്‍മുലയെ നഖശിഖാന്തം എതിര്‍ത്ത നോര്‍തേണ്‍ റിജണല്‍ മാനേജരെയാണ് വി.പി. ഏല്‍പ്പിച്ചത്. പുതിയ ഫോര്‍മുലയുടെ അപ്രായോഗിക വശങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനാണ് എന്നതത്രേ ദൌത്യനിര്‍വ്വഹണത്തിന് അദ്ദേഹത്തെ യോഗ്യനാക്കുന്നത്!
     രണ്ടാംഘട്ടത്തില്‍ ഫോര്‍മുലയുടെ സൃഷ്ടാവ് സാക്ഷാല്‍ കുട്ടിപ്പട്ടര് പ്രത്യക്ഷപ്പെടും.അതുവരെ അദ്ദേഹം നോര്‍തേണ്‍ റീജിയന്റെ താല്‍ക്കാലിക ചുമതല ഏല്‍ക്കട്ടെ. വടക്കാണ് ഇരിക്കേണ്ടതെങ്കിലും ഒരു കണ്ണ് ഇങ്ങ് തെക്കോട്ടും അദ്ദേഹം സമര്‍പ്പിക്കണം. ഫോര്‍മുലയുടെ രണ്ടാം ഘട്ടം വിജയകരമാക്കുവാന്‍ അതദ്ദേഹത്തെ സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
     “അങ്ങനെ നാം കേരളത്തില്‍, നിര്‍ദ്ദിഷ്ട നഗരത്തില്‍ നമ്മുടെ ‘ഓമന’ സംരംഭത്തിന് തുടക്കം കുറിക്കുന്നു. അതിന്റെ ആദ്യഘട്ട ചുമതലയേല്‍ക്കുന്ന ശ്രി. അന്‍സാരി ബര്‍ണാഡിന് അഭിനന്ദനങ്ങള്‍”.
കോര്‍ മാനേജ്മെന്റ് ഗ്രൂപ്പ് കൈയ്യടിച്ച് വി.പി. യുടെ തീരുമാനം സ്വീകരിച്ചു. തന്റെ ഫോര്‍മുല സ്വീകാര്യമായതില്‍ അമിത ആഹ്ലാദം പ്രകടിപ്പിക്കാതെ കുട്ടിപ്പട്ടര് എന്ന ഓമനപ്പേരുള്ള വൈ.ജി.കെ. അനന്തരാമന്‍ ,ആലോജനാപൂര്‍വ്വം കൈയ്യൊന്നടിച്ചു നിര്‍ത്തി. തുടര്‍ന്ന് അന്‍സാരിയെ ആലിംഗനം ചെയ്ത്, ചെവിയില്‍ എന്തോ തമാശ പറഞ്ഞു. അനന്തരാമന്റെ നര്‍മ്മം അന്‍സാരി മൈക്കില്‍ പറഞ്ഞത്, കോണ്‍ഫറന്‍സില്‍ ചിരിപരത്തി. സങ്കീര്‍ണ്ണമായ ഒരു ദൌത്യം എങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന സംശയങ്ങള്‍ക്ക് അതോടെ ലാഘവത്വം ലഭിച്ചു.
      കോണ്‍ഫറന്‍സ് പിരിഞ്ഞതോടെ, ബിസിനസ് മറന്ന് മാനേജ്മെന്റ് ടീമംഗങ്ങള്‍ ബാറിലേക്കും ഡാന്‍സ് ഹാളിലേക്കും തീന്മേശയിലേക്കും നീങ്ങി.
 
 
 രാമനാഥന്റെ വീട്
 
     പൂജ്യം വരച്ച് നാല് ദിശകളിലേക്ക് ഓരോ കൈവഴികള്‍ പിടിപ്പിച്ചാല്‍, നഗരത്തിന്റെ അസ്ഥികൂടമായി. പൂജ്യത്തിനകത്ത് മൈദാനമാണ്. മൈദാനമദ്ധ്യേ ലിംഗരൂപിയായ വടക്കുംനാഥന്‍. ക്ഷേത്രത്തിലേക്കുകയറുന്ന ടാറിട്ട റോഡുകള്‍ മൈദാനത്ത് തലങ്ങും വിലങ്ങും കിടപ്പുണ്ട്. കോണി കളിച്ചു കയറുന്നവനെ, പൊടുന്നനെ നാക്കെറിഞ്ഞ് വരിഞ്ഞ് വായിലൂടെ കീഴ്പ്പടിയിലേക്ക് വലിച്ചിറക്കുന്ന നാഗങ്ങളെപ്പോലെ അവ ഇരകളെ കാത്തു കിടന്നു. പാമ്പും കോണിയും കളി കാണുവാന്‍ മൈദാനത്ത് എപ്പോഴും ആളുണ്ടാകും. വഴിപോക്കന്‍ പകല്‍ സമയങ്ങളില്‍ വിശ്രമിക്കുന്ന മൈദാനം. രാത്രികളില്‍ നിശാചാരികള്‍ക്ക് ഒളിസങ്കേതമാകും.
      വടക്കുന്നാഥന്റെ ശിരസിലെ കിരീടം പോലെയാണ് എന്നും രാവിലെ സൂര്യനെത്തുക. പിന്നെയത് മാനത്തേക്കും ദൂരത്തേക്കും ഉയര്‍ന്ന് വെയിലെറിയുമ്പോള്‍ നഗരത്തില്‍ ആള് നിറയും. പൂജ്യത്തിനു ചുറ്റുമുള്ള വീതിയേറിയ പ്രദക്ഷിണവഴിയില്‍ ഇടവിടാതെ വാഹനങ്ങള്‍ ഒഴുകും.
    ദൂരെ ദിക്കുകളില്‍നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തിയവര്‍, ജോലികള്‍ തീര്‍ത്ത് മൈദാനത്തിലിരുന്ന് വിയര്‍പ്പാറ്റിയ ശേഷമേ മടങ്ങുക പതിവുള്ളു. താല്പര്യമുള്ളവര്‍ വടക്കുന്നാഥ ദര്‍ശനവും നേടും.
    പ്രദക്ഷിണവഴിയുടെ പുറത്തെ വട്ടമത്രയും കടകളുടെ വൃത്തമെത്തുന്ന കാന്‍വാസാണ്. അതില്‍ വരഞ്ഞിട്ടില്ലാത്ത, പ്രദര്‍ശിപ്പിക്കാത്ത ഉല്‍പ്പന്നങ്ങള്‍ കുറയും. പ്രദക്ഷിണവഴിയില്‍ ചെന്നാല്‍ എന്തും കിട്ടും എന്ന ചൊല്ലിന് സാധുകരണം വേറെ വേണ്ട.
    പടിഞ്ഞാറുനിന്നും പ്രദക്ഷിണവഴിയിലേക്കു കയറുന്ന പ്രധാന വീഥിയുടെ ഇരുവശവും അടുത്തടുത്ത കടകളുടെ സമൃദ്ധിയാണ്. കൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയ്ക്ക്, കേസില്‍ കിടന്നിരുന്ന ഒരാറുമുറി ഓടിട്ട കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ കുരുക്ഷേത്ര റിയല്‍ടോഴ്സ്, ഒരൊറ്റ ദിവസം കൊണ്ടാണ് പഴയ കെട്ടിടം ഇടിച്ച് നിരത്തിയിട്ട് , അതൊരു ദീര്‍ഘചതുര പ്ലോട്ടാണെന്ന് കാണികളെ വിസ്മയിപ്പിച്ചത്. പുറത്തുനിന്നും മുമ്പൊക്കെ കടകള്‍ കണ്ടിട്ടുള്ളവര്‍ക്ക് പുറകില്‍ ഇത്രയും സ്ഥലം വെറുതെ കിടന്നിരുന്നുവെന്ന് സങ്കല്‍പ്പിക്കുവാനായിരുന്നില്ല.    
    കെട്ടിടം ഇടിച്ചുനിരത്തുമ്പോള്‍ കുരുക്ഷേത്രക്കാര്‍ ഒരു കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. തൊട്ടടുത്ത പ്ലോട്ടില്‍ താമസിച്ചിരുന്ന രാമനാഥനെയും, വൃദ്ധമാതാവിനെയും ഒരു തരത്തിലും അലോസരപ്പെടുത്തരുതെന്ന്. നിഷ്കര്‍ഷ വച്ചിരുന്നു അവര്‍.
     കുരുക്ഷേത്രയുടെ റീജണല്‍ മാനേജര്‍ അന്‍സാരി, ഈ ആവശ്യത്തിനായി അയാളെയും മാതാവിനെയും സന്ദര്‍ശിച്ചിരുന്നു. കമ്പനിയോട് സഹകരിക്കണമെന്നും ഒരുദിവസത്തേക്ക് പൊടിശല്യം ഉണ്ടായേക്കാമെന്നും വിരോധമില്ലെങ്കില്‍ ആ ദിവസം ഹോട്ടലില്‍ തങ്ങുന്നതിനു കമ്പനി ഏര്‍പ്പാടാക്കാ‍മെന്നുമാണ് അന്‍സാരി അവരെ അറിയിച്ചത്.
     വീട് വിട്ട് ഒരു ദിവസം പോലും മാറി താമസിക്കുന്നത് അമ്മയ്ക്ക് ശോകം പകരും എന്നറിയാമായിരുന്ന അയാള്‍, അന്‍സാരിയെ നിരുത്സാഹപ്പെടുത്തി. കമ്പനി ജോലികള്‍ തുടങ്ങിവെയ്ക്കട്ടെ.ഒരു ദിവസത്തെ പ്രയാസങ്ങള്‍ കാര്യമാക്കേണ്ടതില്ല. മാറി താമസിക്കാതെ തന്നെ സഹകരിക്കാം എന്നാണ് അദ്ദേഹം മറുപടി കൊടുത്തത്.
      എന്നിട്ടും അയല്‍വീട്ടിലേക്ക് പൊടി പറക്കാതിരിക്കുന്നത് കൂറ്റന്‍ മറ തീര്‍ത്തതിനുശേഷമാണ്, കുരുക്ഷേതക്കാര്‍ കെട്ടിടം ഇടിച്ചുനിരത്തിയത്.
       തങ്ങളുടെ പ്രവൃത്തിമൂലം വൈഷമ്യം അനുഭവപ്പെട്ടിട്ടുണ്ടോ എന്ന് തിരക്കിക്കൊണ്ട് അപ്പോഴൊക്കെയും അന്‍സാരി രാമനാഥന്റെ വീട്ടിലുണ്ടായിരുന്നു. ഇതൊക്കെ കണ്ടിട്ട് അയാളും അമ്മയും കുരുക്ഷേത്രക്കാരെ ഹൃദയത്തില്‍ സ്വീകരിച്ചു.
      രാമനാഥന്റെ അച്ഛന്‍ രാഘവന്‍മാസ്റ്റര്‍ ‍സ്വാതന്ത്ര്യസമരപോരാളിയായിരുന്നു. സ്വാതന്ത്ര്യസമരങ്ങളില്‍ ആവേശപൂര്‍വ്വം പങ്കെടുത്തതിനാല്‍ സംഘടിത പീഡനങ്ങള്‍ക്ക് വിധേയനായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ നല്‍കി തുടങ്ങുന്നതിന് മുമ്പുതന്നെ വിവിധ ശാരീരികപിഡകളാല്‍ രാഘവന്‍മാസ്റ്റര്‍ മരിച്ചുകഴിഞ്ഞിരുന്നു. മുത്തച്ഛന്‍ ശീട്ടാക്കി വച്ച ഇരുപത് സെന്റിലെ പഴയ കെട്ടിടത്തില്‍ അങ്ങനെ രാമനാഥനും അമ്മയും തനിച്ചായി.     
      രാമനാഥന്റെ വീടിനരികെ വിലയ്ക്കെടുത്ത പ്ലോട്ടില്‍ കുരുക്ഷേത്ര ലക്ഷ്യം വച്ചിട്ടുള്ളത് ഇരുപതുനിലകെട്ടിടമാണ്. അവര്‍ക്കു കൈവശം കിട്ടിയിട്ടുള്ള ഭൂമിയില്‍, ഇത്രയും വലിയ കെട്ടിട സമുച്ചയം എങ്ങനെ നിര്‍മ്മിക്കുമെന്ന് രാമനാഥനും ആശങ്കപ്പെട്ടിരുന്നു.
      അന്‍സാരി വിട്ടില്‍ വന്ന ഒരവസരത്തില്‍ അയാള്‍ തന്റെ സംശയം അവതരിപ്പിക്കുകയും ചെയ്തു. കമ്പനിക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നായിരുന്നു അന്‍സാരിയുടെ മറുപടി. അതോടൊപ്പം തമാശയെന്നമട്ടില്‍ ഒരാവശ്യം ഉന്നയിക്കാനും അയാള്‍ മറന്നില്ല.
      “രാമനാഥന് താല്പര്യമുണ്ടെങ്കില്‍ ഈ സ്ഥലവും വീടും വാങ്ങാന്‍ കമ്പനിക്ക് സാധിക്കും. രാമനാഥന്‍ ആവശ്യപ്പെടുന്ന സംഖ്യയും തരും .ഒറ്റ പൈസ കുറക്കില്ല. എന്താ കൊടുക്കുന്നോ?”
        ഇതുകേല്‍ക്കേ പൊടുന്നനെ മുന്നില്‍ നില്‍ക്കുന്ന ആളെക്കുറിച്ച് ചില സംശയങ്ങള്‍ രാമനാഥനില്‍ മുളച്ചു. ഇദ്ദേഹം തന്റെ വീടിന് ശരിക്കും വിലപറയുകയാണോ എന്നയാള്‍ സംശയിച്ചു. കൂടുതല്‍ ആലോചനയ്ക്ക് ഇടനല്‍കാതെ അന്‍സാരി തുടര്‍ന്നു പറഞ്ഞു.
  ഞാന്‍ ചോദിച്ചന്നേയുള്ളു. തുടക്കമായതുകൊണ്ട് ഈ ഭൂമി ലഭിക്കുമെന്നാണെങ്കില്‍ പ്ലാന്‍ മാറ്റുവാന്‍ സൌകര്യമുണ്ട്. പണികള്‍ തുടങ്ങിക്കഴിഞ്ഞാല്‍, താങ്കള്‍ ഞങ്ങള്‍ക്കൊരു നല്ല അയല്‍ക്കാരന്‍ മാത്രമായിരിക്കും. പിന്നെ താങ്കള്‍ വെറുതെ തന്നാലും ഞങ്ങള്‍ ഈ ഭൂമിയില്‍ തല്‍പ്പരരാകില്ല.”
    അയാളപ്പോള്‍ മുറ്റത്തെ തുളസിത്തറയില്‍ നോക്കുകയായിരുന്നു. ഭംഗിയായി കല്ലുകള്‍ കെട്ടിപ്പൊക്കിയ തറയില്‍ തിങ്ങിനില്‍പ്പുണ്ട് തുളസികള്‍. തറയ്ക്ക് മുകളില്‍ രണ്ടോടുകള്‍ മേല്‍ക്കുരപോലെ ചരിച്ച് ഉറപ്പിച്ച് അതിനുള്ളില്‍ ദീപം വയ്ക്കുന്ന ചെരാത്.
     അയാളുടെ കണ്ണുകള്‍ നിറഞ്ഞുപോയി. തുളസിത്തറയ്ക്കരികേ അയാള്‍ക്കു കാണുവാന്‍ നിന്നുകൊടുത്ത രാഘവന്‍ മാസ്റ്റര്‍ ഖിന്നനാണല്ലോ എന്നു കണ്ടിട്ടാണ് അയാള്‍ സങ്കടപ്പെട്ടത്. ഞൊടിയിടയ്ക്ക് മുഖം കൊടുത്തിട്ട് അച്ഛന്‍ അദൃശ്യനായതും അയാളില്‍ ഉദ്വോഗം വളര്‍ത്തി.
      വിഷമഘട്ടങ്ങളില്‍ ധ്യാനിച്ചിരിക്കേ അച്ഛന്റെ മുഖം പലപ്പോഴും അയാള്‍ക്ക് ഗോചരമായിട്ടുണ്ട്. സാന്ത്വനിപ്പിക്കുമ്പോലെ അയാളെ നോക്കി തണുപ്പിക്കുമായിരുന്ന അച്ഛന്‍ ഇന്നയാളെ ഒന്നു കടാക്ഷിച്ചതേയുള്ളു. 
      കണ്‍ത്തടം നിറഞ്ഞ രാമനാഥനെ അന്‍സാരി ആലിംഗനം ചെയ്തത് പൊടുന്നനെയായിരുന്നു. ക്ഷമ യാചിക്കും പോലെ പിന്നെ അന്‍സാരി പറഞ്ഞു: “എനിക്കറിയാം തങ്കള്‍ക്കത് സഹിക്കില്ലെന്ന്. അക്കാണുന്ന തുളസിത്തറ, അച്ഛനുറങ്ങുന്ന ഇടമാണെന്നും ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ആയതിനാല്‍ ഞാന്‍ ചോദിച്ചത് മറന്നേക്കുക. ഇനിയൊരിക്കലും ഇതാവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. താങ്കള്‍ സന്തോഷവാനായി കാണുവാനാണ് കമ്പനി ആഗ്രഹിക്കുന്നത്. സ്വന്തം കാര്യത്തിലെന്നപോലെ അയല്‍ക്കാരന്റെ ആവശ്യങ്ങളും കണ്ടറിയുന്നവരാണ് കുരുക്ഷേത്രക്കാര്‍ എന്ന് താങ്കള്‍ വൈകാതെ മനസ്സിലാക്കും. ശാന്തനാകുക.”
     അന്‍സാരിയെ വെറുതെ സംശയിച്ചുവെല്ലോ എന്നോര്‍ത്ത് പിന്നെയയാള്‍ സങ്കടപ്പെട്ടു. തമാശകള്‍ അതുപോലെ ആസ്വദിക്കുവാന്‍ തനിക്കെന്തെ സാ‍ധിക്കാത്തത് എന്നും രാമനാഥന്‍ സ്വയം വിമര്‍ശിച്ചു. 
     കൊളുത്തിയ ദീപവുമായി  അകത്തുനിന്നും അമ്മ വിറയാര്‍ന്ന പാദങ്ങളോടെ പടിയിറങ്ങി വരുന്നതു കണ്ടപ്പോഴാണ്, സന്ധ്യയായല്ലോ എന്നയാള്‍ തിരിച്ചറിഞ്ഞത്. ദീപത്തെ രാമനാഥനോടൊപ്പം അന്‍സാരിയും വണങ്ങിയതു കണ്ട് അമ്മ, വര്‍ധിച്ച സന്തോഷത്താല്‍ അന്‍സാരിയെ അനുഗ്രഹിക്കും മട്ടിലൊന്നുനോക്കി. തുളസിത്തറമേല്‍ അമ്മ പിന്നെ ദിപം പകര്‍ന്നു.
 
 
 
വൈ.ജി.കെ. അനന്തരാമന്‍
 
      കുരുക്ഷേത്ര റിയല്‍ടോഴ്സ് എന്ന കോര്‍പ്പറേറ്റ് ഭീമനെ ഒരു പിങ്ക് ധനകാര്യപത്രം ഫീച്ചര്‍ ചെയ്തത് രാമനാഥന്‍ വായിച്ചിട്ടുണ്ടായിരുന്നു. തന്റെ അയല്‍ക്കാരല്‍ ഒരു ഭീമന്‍ തന്നെയാണെന്ന്, ടേണോവര്‍ അക്കങ്ങള്‍ അങ്ങനെ അയാളെ പഠിപ്പിച്ചിരുന്നു.
      തൊട്ടടുത്ത പ്ലോട്ടില്‍ 20 നില കെട്ടിടം കെട്ടിപ്പൊക്കുവാന്‍ പദ്ധതി തയാറാക്കിയതും നിര്‍മ്മിക്കപ്പെടുന്ന ഫ്ലാറ്റുകളിലൊന്നില്‍ കേരളത്തിലെ ഓഫീസ് തുറക്കുവാന്‍ ഉദ്ദേശിക്കുന്നതും കുരുക്ഷേത്ര ബില്‍ഡേഴ്സ് ആയതിനാലാണ്, അയല്‍ക്കാരന്‍ എന്ന സോദ്ദേശ പദത്താല്‍ രാമനാഥന്‍ അവരെ പരാമര്‍ശിക്കുന്നത്.  
       അയാളൊരു സര്‍ക്കാര്‍ ഗുമസ്തനാണ്. പി.ഡബ്ല്യു.ഡി. എന്ന കറവ പശുവിന്റെ അകിട്ടിലാണ് ജോലിചെയ്തിരുന്നതെങ്കിലും രാഘവന്‍ മാസ്റ്ററുടെ മകന്റെ വരുമാനം മാസശമ്പളം മാത്രമായിരുന്നു. നഗരഹൃദയത്തിലെ പഴയ പ്രദക്ഷിണവഴിയില്‍ അപ്പുപ്പന്മാര്‍ ശീട്ടാക്കിവച്ച ഇത്തിരി സ്ഥലവും നൂറ്റാണ്ട് പഴക്കമുള്ള ഓടിട്ട ഒറ്റനിലയ കെട്ടിടവുമാണ് രാമനാഥന്റെ സ്വത്ത്.
       അയാള്‍ക്ക് പ്രായം നാല്പതുണ്ട്. വിവാഹിതനാകുന്നതു മാത്രം അയാളിതുവരെ ആലോചിച്ചിട്ടില്ല. അമ്മയും അയാളുടെ വിവാഹകാര്യം മറന്നതുപോലെയാണ് കഴിഞ്ഞിരുന്നത് അവര്‍ക്ക് രാമനാ‍ഥന്‍ പണ്ടെന്നതുപോലെ ഇന്നും ഉണ്ണി ! രണ്ടുപേര്‍ക്കും കൂട്ടായി ഒരസ്ഥിത്തറ വീടിനുമുന്നിലുണ്ട്. ഇനിയുമൊരാള്‍ കൂടി വീട്ടില്‍ വേണമെന്ന് അമ്മയും മകനും ഓര്‍ത്തിട്ടുണ്ടായിരുന്നില്ല.
        രാമനാഥന്റെ വീട്ടില്‍നിന്നും കണ്ണെത്തുന്ന നാലയലത്തും വീടുകളുണ്ടായിരുന്നില്ല. ചുറ്റിനുമുള്ള കൂറ്റന്‍ കെട്ടിടങ്ങളില്‍ പകല്‍ സമയത്ത് കയറിപ്പോകുന്നവരുടെ എണ്ണം തിട്ടപ്പെടുത്താനാകില്ല. വന്നുപോകുന്നവരത്രയും സമയത്തെ ഭയക്കുന്നവരാണെന്ന് രാമനാഥന് തോന്നിയിട്ടുണ്ട്. വാഹനം നിര്‍ത്തിയിട്ട്, ഓടുന്നതുപോലെയാണ് അവര്‍ നടക്കുക. കെട്ടിടങ്ങളുടെ ഉയരങ്ങളില്‍ നിന്നും ചാടിയിറങ്ങുന്നതുപോലെ ആവശ്യങ്ങള്‍ നിര്‍വഹിച്ചശേഷം പൊടുന്നനെ സ്ഥലംവിടുകയും ചെയ്യും. പകല്‍ കണ്ടവരില്‍ ഒരാളുടെയും മുഖം രാമനാഥന് ഓര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. കമ്പ്യുട്ടര്‍ മൌസിന്റെ ഓവല്‍ മുഖങ്ങളുമായി, കണ്ണിചേരാത്തവരുടെ അനേകം ജാഥകള്‍ കെട്ടിടങ്ങളിലും പുറത്ത് ഫുഡ്പാത്തിലും കയറിയിറങ്ങുന്നത് അയാള്‍ക്ക് നിര്‍വികാരകാഴ്ച ഫുഡ്പാത്തിനു താഴേ വീതി പോരാത്ത പ്രധാന വീഥിയില്‍ വാഹനങ്ങളുടെ ഒഴുക്ക്, രാത്രി എട്ടൊന്‍പതുവരെ നീളുമായിരുന്നു. അതുകഴിഞ്ഞാല്‍, സിഗ്നല്‍ ലൈറ്റുകളില്‍ മഞ്ഞ തെളിയും വണ്‍വേയുടെ ചുവപ്പ് മാറിക്കിട്ടുകയാല്‍ ഇടയ്ക്കിടെ ഇരുദിശകളിലേക്കും വാഹനങ്ങള്‍ ചീറിപ്പായും.
        ചങ്ങലകൊരുത്ത സുഹൃദ്ബന്ധങ്ങള്‍ രാമനാഥനില്ല. കൈക്കൂലി വാങ്ങാത്തവന്‍ സര്‍ക്കാരോഫീസില്‍ ഒറ്റപ്പെടുന്നത് അതിശയകരമല്ലല്ലോ. കൂറ്റന്‍ കെട്ടിടങ്ങള്‍ക്കു നടുവില്‍ അയല്‍ക്കാരില്ലാതെ കഴിയുന്ന കുടുംബത്തില്‍ അമ്മയും മകനും മാത്രം പരസ്പരം ഏണി ചാരുന്ന തോളെല്ലുകളായി.
       ഈ കഥയെല്ലാം കുരുക്ഷേത്രയുടെ മാനേജ്മെന്റിന് അറിയാമായിരുന്നു. അതുകൊണ്ടാണല്ലോ രാമനാഥനെ കൂടി സഹായിക്കുവാന്‍ പാകത്തില്‍, ഒന്നൊന്നായി അവര്‍ നിര്‍ദ്ദിഷ്ട പദ്ധതി  പൂര്‍ത്തിയാക്കിയത്.
      നിര്‍ദ്ദിഷ്ട കെട്ടിട സമുച്ചയത്തിന്റെ പണിയാരംഭിച്ചപ്പോള്‍ തന്നെ, ഉറപ്പുള്ള പുതിയൊരു മനോഹര ഭവനം രാമനാഥനും നിര്‍മ്മിച്ചു നല്‍കാന്‍ അവര്‍ താല്പര്യമെടുത്തു. അതായിരുന്നു ഗൂഢപദ്ധതി നടത്തിപ്പിന്റെ തുടക്കം. പിന്നെ, പിടികൊടുക്കാതെ, വഴുതിയും തഴുകിയും ഒരു വേളയില്‍ കലഹിച്ചും അന്‍സാരി പദ്ധതി നടത്തിപ്പിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി.
    തന്റെ പേഴ്സണല്‍ കമ്പ്യുട്ടറിന്റെ സ്ക്രീനില്‍ എല്ലാ ദിവസവും അന്‍സാരി പദ്ധതി നടത്തിപ്പിന്റെ ചവിട്ടുപടികള്‍ പരിശോധിക്കുമായിരുന്നു. ആദ്യത്തേത്- ആറ്റുത്തത്… അങ്ങനെ..
    ഓരോ ദിവസവും പദ്ധതി നടത്തിപ്പിന്റെ പുരോഗതി വി.പി.യെ അറിയിച്ചുപോന്നു, അന്‍സാരി. രാമനാഥനെ പുതിയ വീട് വയ്ക്കാന്‍ പ്രേരിപ്പിച്ചത്; കുരുക്ഷേത്രയുടെ ആര്‍ക്കിടെക്ട് പ്ലാന്‍ വരച്ച് നല്‍കിയത്; എന്‍ജിനിയറെക്കൊണ്ട് എസ്റ്റിമേറ്റ് കൊടുപ്പിച്ചത്; ബാങ്കിന്റെ പ്രധിനിധിയെ രാമനാഥന്റെ വീട്ടിലേക്ക് വരുത്തിയിട്ട്, ഹൌസ് ലോണ്‍ പാസാക്കി കൊടുപ്പിച്ചത്; ഇതിനിടെ കുരുക്ഷേത്ര സ്വന്തം സ്ഥലത്ത് കെട്ടിടനിര്‍മ്മാണം ആരംഭിച്ചത്; രാമനാഥനും അമ്മയ്ക്കും പാര്‍ക്കാന്‍ ഒരു താത്കാലിക, ഒറ്റമുറി ഭവനം തീര്‍ത്തുകൊടുത്തത്; നൂറ്റാണ്ട് പഴക്കമുള്ള രാഘവന്‍ മാസ്റ്ററുടെ മുത്തച്ഛന്‍ പണിയിച്ച പഴയ വീട് പൊളിച്ചുമാറ്റിയത്….
      അങ്ങനെ ഓരോ ദിവസത്തെയും പുരോഗതി വി.പിക്ക് മെയില്‍ ചെയ്യണമെന്ന കര്‍ശന നിര്‍ദ്ദേശം അന്‍സാരി തെറ്റാതെ നിര്‍വഹിച്ചുപോന്നു.
       പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയശേഷം നടന്ന കോര്‍ മാനേജ്മെന്റ് കോണ്‍ഫറന്‍സില്‍ വി.പി. അന്‍സാരിയേയും പദ്ധതിയുടെ സൃഷ്ടാവ് അനന്തരാമനെയും മുക്തകണ്ഠം പ്രശംസിച്ചു. വി.പി.യുടെ ഓരോ പ്രശംസയും സ്കെയില്‍ ഇന്‍ക്രിമെന്റ് ആയി മാറുമെന്ന് മാനേജ്മെന്റ് ടിമിന് അറിയാം.
     മറ്റുള്ളവര്‍ക്ക് ഇതില്‍ മുഷിച്ചിലൊന്നും തോന്നുകയില്ല. ഓരോരുത്തരുടെയും പെര്‍ഫോര്‍മന്‍സ് അളന്ന് അനുയോജ്യമായ ഇന്‍ ക്രിമെന്റ് പ്രഖ്യാപിക്കുവാ‍ന്‍ ഓരോ കോണ്‍ഫറാന്‍സിലും വി.പി. ശ്രദ്ധിച്ചിട്ടുണ്ട്. 
     അനന്തരാമന്‍ സ്വപ്നം കണ്ട പ്രോജക്ട് ബുദ്ധിപൂര്‍വ്വം നടപ്പാക്കിയ അന്‍സാരിയുടെ കൌശലവും സമീപനവും ഒരു മാതൃകയാക്കി സ്വീകരിക്കുവാന്‍ കോണ്‍ഫറന്‍സ് തീരുമാനിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാതോടെ അതുവരെയുള്ള ‘പുരോഗതി’ കോണ്‍ഫറന്‍സിന്റെ മിനിറ്റ്സില്‍ ചേര്‍ക്കാതെ മാനേജര്‍മാരുടെ ഐ.ഡി.കളിലേക്ക് മെയില്‍ ചെയ്യുവാന്‍ അന്‍സാരിയോട് വി.പി. നിര്‍ദേശിച്ചു.
      എഴുതപ്പെടുന്ന മിനിറ്റ്സില്‍ കൌശല സമീപനങ്ങളൊന്നും പാടില്ലെന്ന് വി.പി. ക്ക് നിര്‍ബന്ധമുണ്ട്. പദ്ധതിയുടെ പുരോഗതി കോണ്‍ഫറന്‍സില്‍ വിശധീകരിച്ചതിനു പുറമെ അന്‍സാരി, മറ്റ് മാനേജര്‍മാര്‍ക്ക് മെയില്‍ ചെയ്തും കൊടുത്തു.
      “ഇനി എല്ലാം എളുപ്പമാണല്ലോ”- എന്ന് രണ്ടാം ഘട്ടത്തിന്റെ ചുമതലയേല്‍ക്കുന്ന വൈ.ജി.കെ. അനന്തരാമനോട് വി.പി. ചോദിച്ചു. എല്ലാം സൃഷ്ടാവ് മനസ്സിലാക്കുന്നു എന്ന മട്ടില്‍ അനന്തരാമന്‍ പക്ഷെ പുഞ്ചിരിച്ചതേയുള്ളു.
       കോണ്‍ഫറന്‍സ് പിരിഞ്ഞ് കോര്‍മാനേജ്മെന്റ് ടിമംഗങ്ങള്‍ ബാറിലേക്കു നീങ്ങിയപ്പോള്‍, അനന്തരാമന്‍ തനിയെ പുറത്തേക്കൊന്നിറങ്ങി.  കാറുമായി പൊടുന്നനെ അടുത്തെത്തിയ ഡ്രൈവറെ നിരുത്സാഹപ്പെടുത്തിയിട്ട് അയാള്‍ അലക്ഷ്യമായി നടന്നു.
    ഫ്ലൂറസെന്റ് വഴിവിളക്കുകളുടെ സമൃദ്ധിയില്‍ കുളിച്ചിട്ടും അല്പമൊന്ന് വിയര്‍ത്ത്, ഹസന്‍ സാഗര്‍ പാലത്തിനു നടുവില്‍ ഫുഡ്പാത്തിനരികിലെ സിമന്റ് ബഞ്ചിലിരുന്നു അയാള്‍. പാലത്തിനിരുവശവും മാല തീര്‍ത്ത നിറദീപങ്ങളില്‍ നനവു വീണ കണ്ണുകളുണ്ടോ എന്നയാള്‍ പരതി നോക്കി. വൃദ്ധയായ ഒരമ്മയുടെ തിമിരം ബാധിച്ച് തെളിച്ചം നഷ്ടമായ കണ്ണുകള്‍. പാലത്തിലൂടെ ചെറിയ വാഹനങ്ങളുടെ ഒഴുക്ക് നിലച്ചിട്ടില്ല. ഇരുവശത്തേയും സിമന്റ് ബഞ്ചുകളില്‍ കമിതാക്കളാണ് ഏറെയുമെന്ന് ആര്‍ക്കും പൊടുന്നനെ മനസിലാകും. മാലവീളക്കുകള്‍ അവരുടെ ശിരസിനു പിറകിലായതിനാല്‍ മുഖങ്ങള്‍ വ്യക്തമല്ല.
      ഒരു മുഖവും തനിക്കിപ്പോള്‍ മനാസിലാകില്ലല്ലോ എന്ന് അനന്തരാമന്‍ ഓര്‍ത്തു. മറ്റൊരു ദേശത്ത് ഒരു ഇടവേളയില്‍ കാണുമ്പോള്‍ ആര് ആരെ മനസിലാക്കാന്‍! 
      ഹസ്സന്‍ സാഗര്‍ പാലത്തിനു കീഴെ, പുഴ നിശ്ചലമാണ്. വിവിധ കോണുകളില്‍നിന്നും പുഴയിലേക്കു പതിക്കുന്ന വൈദ്യുതിവെളിച്ചം പാതാളത്തെ ഒരാകാശത്ത് നീല മേഘങ്ങള്‍ തേച്ചിട്ടതുപോലെ പുഴപുറകിലേക്കു വളച്ചുനിര്‍ത്തി.
  അപ്പോഴത-
  മൊബൈല്‍ ഫോണില്‍ വി.പി.
  “പട്ടരെവിട്യാ?” കുശലം ചോദിക്കുന്നു വി.പി.
  “ഞാന്‍..ഇവിടെ…ഹസന്‍…സാഗര്‍…” എന്നൊക്കെ അനന്തരാമന്‍ വിക്കി പറഞ്ഞു.
     ഇതു പതിവില്ലാത്തതാണ്. കടുക് പൊട്ടും പോലെ മറുപടി കൊടുക്കുന്ന മാനേജര്‍മാരില്‍ ഒരിക്കലും പിന്നിലായിരുന്നില്ല അനന്തരാമന്‍. ഇപ്പോള്‍, ഒരമ്മ തന്നെ അലട്ടുന്നുവെന്ന സത്യം അയാള്‍ക്ക് വിസ്മരിക്കാനായില്ല. .
     വി.പി. അതു മനസ്സിലാക്കിയതുപോലെ ഫോണില്‍ പറഞ്ഞു: “പട്ടരേ… ഒരു ഡ്രിങ്ക് താങ്കള്‍ക്കിപ്പോള്‍ വേണം. ഹസന്‍ സാഗറില്‍ തന്നെ വിശ്രമിക്കുക. ഡ്രൈവര്‍ അവിടെ വരും.”
  ഹോട്ടല്‍ വിട്ടിറങ്ങുമ്പോള്‍ ഒരു കമ്പ്യുട്ടര്‍ സ്ക്രീന്‍ മാത്രമായിരുന്നു അനന്തരാമന്റെ മനസ്സ്.
  ഹസന്‍ സാഗറില്‍, ചെറുചൂടെറിയുന്ന വെളിച്ചത്തില്‍ മിഴികളനക്കുവാന്‍ മടിച്ചങ്ങനെയിരിക്കുമ്പോള്‍, അന്‍സാരി മെയില്‍ ചെയ്ത പദ്ധതി ‘പുരോഗതികള്‍’, പരസ്യ ചാനലിലെന്നപോലെ ഒരിക്കള്‍ കൂടി സ്കോള്‍ ചെയ്തു തുടങ്ങി.
1. സ്കൈ ടച്ച് കെട്ടിട സമുച്ചയത്തിന്റെ ആറ് നിലകളുടെ പില്ലാര്‍ ജോലികള്‍ തീര്‍ന്നു.
2. മുന്നിലെ രാമനാഥന്റെ ഭവനം പൊളിച്ചുമാറ്റി.
3. രാമനാഥന്റെ പുതിയ വീടിന് ഫൌണ്ടേഷന്‍ തറ കീറി വച്ചു.
4. താല്‍ക്കാലിക ഷെഡ്ഡിലേക്ക് താമസം മാറ്റിയ രാമനാഥന്റെ അമ്മ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പറത്തിയ പൊടി ശ്വസിച്ച് കുറച്ചുനാള്‍ ആശുപത്രിയില്‍ കിടന്നശേഷം മരിച്ചുപോയി.
മെയില്‍ വാചകങ്ങള്‍ ഒരിക്കല്‍കൂടി സ്ക്രോള്‍ ചെയ്യുവാന്‍ തുടങ്ങുന്നതിനുമുമ്പ് രാമനാഥന് കാറില്‍ കയറി.
 
 

രാമനാഥന്റെ പുതിയ വീട്

   മനസ്സേറ്റിനടന്ന പദ്ധതിയുടെ പൂര്‍ത്തിയാക്കല്‍, രാമനാഥനുമായി ചങ്ങാത്തം പൊക്കിക്കെട്ടിക്കൊണ്ടുതന്നെ വൈ.ജി.കെ. അനന്തരാമന്‍ പൂര്‍ത്തിയാക്കി. രാമനാഥന്റെ പഴയ ഭവനത്തിന്റെ കനത്ത മരവാതിലുകളും ജനലുകളും ഉത്തരവും പഴയ ഉരുപ്പടികള്‍ വാങ്ങുന്ന സംഘം കയറ്റിക്കൊണ്ടുപോയി. പുതിയ ഭവനത്തിന് തറ കോരിയത്, തിരിച്ചറിയാത്തവിധം മൂടപ്പെട്ടു. താല്‍ക്കാലിക ഷെഡ്ഡിലെ വാസം രാമനാഥനും അവസാനിപ്പിച്ചു.
   കുരുക്ഷേത്ര റിയല്‍ ടോഴ്സ് പണിതുയര്‍ത്തിയ കൂറ്റല്‍ സ്കൈടച്ച് കെട്ടിട സമുച്ചയത്തിലെ ഇരട്ട കിടപ്പുമുറികളുള്ള ഫ്ലാറ്റിലാണ് അയാളിന്ന് താമസിക്കുന്നത്. അമ്മ മരിച്ചതോടെ തീര്‍ത്തും ഒറ്റപ്പെട്ടുപോയ രാമനാഥന്‍ തനിച്ചാണ് പുതിയ വിട്ടില്‍ താമസമാരംഭിച്ചത്.
    അമ്മയുടെ മരണം മറ്റൊരു കാരണംകൊണ്ടും അയാളെ നൊമ്പരപ്പെടുത്തിയിരുന്നു. രാഘവന്‍ മാസ്റ്ററുടെ അസ്ഥിത്തറയ്ക്കടുത്ത്, അമ്മയ്ക്ക് ചിതയൊരുക്കാന്‍ തുടങ്ങിയപ്പോള്‍ കോടതിയുടെ നിരോധന ഉത്തരവും പോലീസുമായി, കുരുക്ഷേത്രക്കാര്‍ വന്നതാണ് അയാളെ ഏറെ സങ്കടപ്പെടുത്തിയത്.
        നഗരമധ്യത്തില്‍ ചിതയൊരുക്കുന്നത് അനുവദനീയമല്ലെന്നും മൃതദേഹസംസ്കാരത്തിന് മറ്റേതെങ്കിലും സ്ഥലം കണ്ടെത്തണമെന്നും കോടതി ഉത്തരവുണ്ടായി. അങ്ങനെയാണ്, ഭാരതപ്പുഴയോരത്ത് രാമനാഥന്റെ അമ്മയ്ക്ക് ചിത വച്ചത്. 
   രണ്ടുനാള്‍ കഴിഞ്ഞ് പൊടുന്നനെ കുരുക്ഷേത്രയുടെ വി.പി രാമനാഥന്റെ താല്‍ക്കാലിക താമസസ്ഥലത്തെത്തി.

    അന്നാണ് രാമനാഥന്‍ വി.പി. യെ ആദ്യമായി കണ്ടത്. കറുത്ത മുടിയുടെ സമൃദ്ധിയും ചെമ്പിച്ച പുരികങ്ങള്‍ക്ക് താഴെ ഗന്ധര്‍വ കണ്ണുകളുമാണ് ഒറ്റ നോട്ടത്തില്‍ ശ്രദ്ധപിടിച്ചെടുക്കുക. വാക്കിലും, നോക്കിലും, ആംഗ്യങ്ങളിലും പ്രദര്‍ശിപ്പിക്കുന്ന ചടുലത, ആരെയും എളുപ്പം കീഴടക്കുന്നതായിരുന്നു.

    ഞാനെല്ലാം അറിഞ്ഞുവെന്നും രാഘവന്‍ മാസ്റ്ററുടെ കുടുംബത്തോട് തങ്ങള്‍ അനീതിയാണ് പ്രവര്‍ത്തിച്ചതെന്ന് ബോധ്യമായെന്നും എല്ലം പൊറുക്കണമെന്നും അന്ന് വി.പി. അയാളുടെ കൈപിടിച്ച് വികാരധീനനായി പറഞ്ഞു.

    എല്ലാം റിജണല്‍ മാനേജരുടെ വിവേചനമില്ലായ്മ. ഇത്തരം ദോഷൈകദൃക്കുകളെ തന്റെ സ്ഥാപനത്തില്‍ ഇനി പൊറുപ്പിക്കില്ലെന്നും റിജണല്‍ മാനേജര്‍മാരെ ഇതിന്റെ പേരില്‍ മാത്രം പിരിച്ച് വിടുകയാണെന്നും വി.പി. അറിയിച്ചത് അയാളുടെ സങ്കടം തെല്ല് കുറച്ചിരുന്നു. അതോടെ വി.പി. എന്ന സ്നേഹമുര്‍ത്തി, കുരുക്ഷേത്ര സാരഥിയെപ്പോലെ അയാള്‍ക്ക് ആരാധ്യനായി.

     അന്‍സാരി ബര്‍ണാഡിനു പകരം വൈ.ജി.കെ. അനനന്തരാമന്‍ പ്രോജക്ടിന്റെ പുതിയ ചുമതലക്കാരനായി. ദിവസവും രാമനാഥനെ കണ്ട് സുഖാന്വേഷണം നടത്തുക, ജോലിക്കാര്യങ്ങള്‍ തിരക്കുക, വീടു പണിയുടെ വിവിധ ഘട്ടങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നൊങ്ങനെ, രാമനാഥനെ ഒപ്പം നടത്തുന്നതിനുള്ള എല്ലാ ശ്രമവും അനന്തരാമനില്‍ ‍നിന്നുമുണ്ടായി.

      അന്‍സാരിയും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. ചര്‍ച്ചകള്‍ പുരോഗമിച്ചെങ്കിലും വീടുപണിയുന്നതില്‍ മാത്രം അന്നും പുരോഗതിയുണ്ടായിരുന്നില്ല. കുരുക്ഷേത്രയുടെ ആര്‍ക്കിടെക്ട് വരച്ച പ്ലാന്‍ മുന്നിലുണ്ട്. എഞ്ചിനിയര്‍ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ഹോം ലോണ്‍ പാസായി കിടപ്പുണ്ട്. എന്നാല്‍, ഈ ‘ചെറിയ വര്‍ക്ക്’ ഏറ്റെടുക്കാന്‍ നഗരത്തില്‍ എഞ്ചിനിയറെ കിട്ടുന്നില്ല. സമ്മതം മൂളിയവര്‍പോലും സ്ഥലം സന്ദര്‍ശിച്ചശേഷം പിന്മാറുന്നു. കുരുക്ഷേത്രയുടെ എഞ്ചിനിയര്‍ക്ക് പിടിപ്പതു പണികള്‍ വേറെയുണ്ടല്ലോ. 6 നിലയ്ക്കുള്ള പില്ലറുകള്‍ അവര്‍ വാര്‍ത്തുകഴിഞ്ഞു. രാത്രിയും പകലും കുരുക്ഷേത്രക്കാര്‍ തിരക്കിലാണ്.

      ലീവെടുത്ത്, ജോലിക്കാരെ വിളിച്ച് സ്വയം വീട് പണികഴിപ്പിക്കാം എന്ന് രാമനാഥന്‍ വിചാരിച്ചെങ്കിലും ഒരൊറ്റ പണിക്കാരനെ കിട്ടാനില്ല. എല്ലാവരും കോണ്ട്രാക്ടര്‍മാരുടെ കീഴില്‍ പണിയെടുക്കുന്നവരാണ്. വിട്ടുപോന്നാല്‍പ്പിന്നെ തിരിച്ചുചെല്ലുന്നത് എളുപ്പമാകില്ല.

    അതുകൊണ്ട്…

    രാമനാഥനും അമ്മയും പൊടിശ്വസിച്ചങ്ങനെ കഴിഞ്ഞു. വീടിന്‍ തറ കെട്ടുന്നതിനായികോരിയിട്ട മണ്ണ് കാറ്റില്‍ പറന്നു. അമ്മ കുറെയൊക്കെ ചുമച്ച് ഒതുങ്ങിക്കിടന്നു. പിന്നെ ആശുപത്രിയില്‍ കിടന്നു. ഒടുക്കം ഭാരതപ്പുഴയോരത്തും. അങ്ങനെ രാമനാഥന്‍ തനിച്ചായി. വീടു പണിയുക എന്ന ലക്ഷ്യം തന്നെ അയാള്‍ പിന്നെ മറന്നു. താത്കാലിക ഷെഡ്ഡില്‍ പൊടി ശ്വസിച്ചുകിടന്ന രാമനാഥനെ പക്ഷെ, കുരുക്ഷേത്രക്കാര്‍ കൈവിട്ടില്ല. അയല്‍ക്കാരന്റെ സങ്കടങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള മിടുക്കും അവര്‍ക്കുണ്ടല്ലോ. അവര്‍ രാമനാഥനെ സഹായിച്ചു. അങ്ങനെ രാമനാഥന്‍ സ്കൈ ടച്ചിന്റെ ആറാം നിലയിലെത്തി. അയാള്‍ അവിവിവാഹിതനാണെന്നുംകുരുക്ഷേത്രയ്ക്കറിയാം.

     അതിനാല്‍ രാമനാഥനെ പരിചരിക്കുന്നതിന്‍ തങ്ങളുടെ ഹൌസ് കീപ്പിംഗ് വിഭാഗത്തിലെ ഒരു ജോലിക്കാരിയുടെ സേവനം സൌജന്യമായി അവര്‍ നല്‍കിയിട്ടുണ്ട്. അവള്‍ അയാളുടെ ഫ്ലാറ്റ് വൃത്തിയായും, ഭംഗിയായും സൂക്ഷിച്ചു. അയാള്‍ക്ക് ഭക്ഷണമൊരുക്കിക്കൊടുത്തു. കിടക്ക വിരി മാറ്റിക്കൊടുത്തു. അയാള്‍ വല്ലാതെ അസ്വസ്ഥനാകുന്ന ചില രാത്രികളില്‍ അവളരികെ കിടന്ന് അയാളെ എങ്ങനെയും സാന്ത്വനിപ്പിച്ചു. എല്ലാ മാസാദ്യവും കുരുക്ഷേത്രയുടെ സാമ്പത്തിക വിഭാഗത്തില്‍നിന്നും അയാള്‍ക്കു പറഞ്ഞുറപ്പിച്ച ചെക്ക് വന്നുകൊണ്ടിരുന്നു. രാമനാഥന്റെ ഭൂമിക്കു പകരമായി കുരുക്ഷേത്ര നല്‍കേണ്ടുന്ന  ഭീമന്‍ തുകയുടെ പലിശയിനത്തിലത്രേ ചെക്കുകള്‍. ഗുമസ്ഥപ്പണിയില്‍നിന്നും ഒരാണ്ട് ലഭിച്ചിരുന്ന സംഖ്യയാണ് കുരുക്ഷേത്രക്കാര്‍ എല്ലാ മാസവും രാമനാഥന്‍ നല്‍കുന്നത്. അയാള്‍ ഒന്നും അറിയേണ്ടതില്ല. എല്ലാം കുരുക്ഷേത്രക്കാര്‍ ചെയ്തുകൊടുക്കും. ബാങ്കില്‍ പോകുന്നതും മാര്‍ക്കറ്റില്‍ പോകുന്നതും പുതിയ സിനിമയുടെ സി.ഡി. എത്തിച്ചുകൊടുക്കുന്നതും കിടത്തിയുറക്കുന്നതും കുരുക്ഷേത്രയുടെ സേവകരാണ്!

തന്റെ ഫ്ലാറ്റിന്റെ ജനലിനരികെ കസേരയില്‍ ചാരിക്കിടന്ന്, പിങ്ക് ധനകാര്യപത്രങ്ങള്‍ കുരുക്ഷേത്ര റിയടോഴ്സിനെ ഫീച്ചര്‍ ചെയ്തത് രാമനാഥന്‍ വായിക്കാം. സായന്തനങ്ങളില്‍ മൈതാനമദ്ധ്യേയുള്ള ക്ഷേത്രത്തിന്റെ ചുറ്റുമതിലില്‍ ചെരാതുകള്‍ തെളിയുന്ന മനോഹര കാഴ്ച, ജനലിലൂടെ തന്നെ അയാള്‍ക്ക് നോക്കിക്കാണാം. വടക്കുന്നാഥനെ തൊഴണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, ഹൌസ് കീപ്പര്‍ പട്ടും നേര്യതുമുടുത്ത് അയാള്‍ക്ക് തുണ ചെല്ലും.

     ദേവനെ തൊഴുത് പ്രദക്ഷിണവഴിയില്‍ അവളോടൊപ്പം അലസമായി നടന്ന്, അയാളെ രസിപ്പിക്കുന്നതിന് അവള്‍ പറയുന്ന വാക്കുകള്‍ക്ക് കാത് കൊടുത്ത്, ഫ്ലാറ്റില്‍ മടങ്ങിയെത്തുമ്പോഴേക്കെയും, ആരോ തന്നെ പിന്തുടരുന്നുണ്ടെന്ന ഒരുള്‍വിളി അയാളെ ഭയപ്പെടുത്തിയിരുന്നു,

     ഊന്നുവടിയിലൂന്നി ആറുനിലകള്‍ ഏന്തി കയറിയ ഒരാള്‍ രൂപം താന്‍ ലിഫ്റ്റിറങ്ങിയ ഫ്ലാറ്റിന്റെ വാതിലില്‍ ചുമയ്ക്കും പോലെ മുട്ടിവിളിക്കുന്നുവോ എന്നയാള്‍ അപ്പോഴെല്ലാം കാതോര്‍ത്തു.

     വില കൂടിയ ഗ്രാനൈറ്റ് പാളികൊണ്ട് കുരുക്ഷേത്രക്കാര്‍ പുതുക്കിപ്പണിത രാഘവന്മാസ്റ്ററുടെ അസ്ഥിത്തറ, ഫ്ലാറ്റിന്റെ ജനലിലൂടെ രാമനാഥന്‍ കാണാം. മാനത്തുനിന്നും രാത്രികളില്‍ അവിടേക്കു പതിച്ചിരുന്ന പച്ചവെളിച്ചത്തിന്റെ മരവിപ്പ്, കൈവിരലുകളില്‍ അയാള്‍ അറിഞ്ഞിട്ടുണ്ട്. അസ്ഥിത്തറമേല്‍ അയാളുടെ അമ്മ ദീപം പകര്‍ന്നിരുന്ന ചെരാതിന്റെ സ്ഥാനത്ത്, കരയില്‍ വീണ മത്സ്യത്തിന്റെ കണ്ണുപോലെ എന്തോ ഒന്ന് കുരുക്ഷേത്രക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്. അതയാള്‍ ഒരിക്കലേ കണ്ടിട്ടുള്ളു. പിന്നെയെപ്പോഴും അവിടേക്കു കണ്ണെത്തവേ, ഭയന്ന് കണ്‍പോളകള്‍ താനേ അടഞ്ഞു കൊടുക്കുകയായിരുന്നു.     

    

   

     എന്നാല്‍ വി.പി. ഒന്നും കാണാതിരുന്നിട്ടില്ല. ഒന്നും മറന്നിട്ടുമില്ല. അദ്ദേഹത്തിന്റേത് ഒരു തുടര്‍ച്ചയാണ്‍. രാഘവന്‍ മാസ്റ്ററോടൊപ്പം സ്കൂളില്‍ ഒരേ ബഞ്ചിലിരുന്ന് അങ്ങനെയാരെങ്കിലും പഠിച്ചിട്ടുണ്ടാകാം. കുട്ടിക്കാലത്തെ കുറുമ്പുകളില്‍ എന്നും രാഘവന്‍ പരാജയം ഏറ്റുവാങ്ങിയിരിക്കാം. സ്വാതന്ത്ര്യസമരത്തിന്റെ പെരുക്കങ്ങള്‍ക്ക് ഇവിടെ മൂര്‍ച്ച കുറവായിരുന്നിട്ടും ആവോളം ആവേശം രാഘവന്‍ നെഞ്ചേറ്റിയിരിക്കാം. സ്വശരീരവും മനസ്സും പീഡനങ്ങള്‍ക്കു ഒഴിഞ്ഞുകൊടുത്തവനെ ‘വിഡ്ഡീ’ എന്നാരെങ്കിലും അന്ന് അവഹേളിച്ചിരിക്കാം. അങ്ങനെയും ഒരു തുടര്‍ച്ച സംഭവിക്കാമല്ലോ.

     ഇപ്പോഴിതാ, രാഘവന്‍ മാസ്റ്റര്‍ക്ക് ഒരു കമനീയ സ്മാരകവും ഉയര്‍ന്നിരിക്കുന്നു. ഇരുപത് നിലകളില്‍ ഒരു കെട്ടിട സമുച്ചയം.! അദ്ദേഹത്തിന്റെ ഏക മകന്‍ ആറാം നിലയില്‍ അവശനിലയിലാണ്‍. താഴെ പച്ചപ്പുല്ലുവിരിച്ച വിരിച്ച ലോണില്‍ രാമനാഥന്റെ പിതാവിനൊരു കീര്‍ത്തിഫലകവും വി.പി. കൊത്തിവെച്ചിട്ടുണ്ട്.

      ‘സ്വാതന്ത്ര്യസമരസേനാനിയും ദേശസ്നേഹിയുമായിരുന്ന കൈതാരത്ത് രാഘവന് മാസ്റ്ററ് ഇവിടെ വിശ്രമിക്കുന്നു’ എന്നെഴുതിയ ഫലകം അനച്ഛാദനം ചെയ്തത് വി.പി. തന്നെയായിരുന്നു.

       രാഘവന്മാസ്റ്ററെയും മരിച്ചുപോയ അദ്ദേഹത്തിന്റെ പത്നിയേയും മകന്‍ രാമനാഥനേയും പളുങ്കുപൊതിഞ്ഞ പദങ്ങളാല്‍ വി.പി. പ്രകീര്‍ത്തിച്ചത്, വേദിയിലിരുന്ന് രാമനാഥനും കേള്‍ക്കുന്നുണ്ടായിരുന്നു.

       പത്തടി മാത്രം അകലെ തുണിയുരിഞ്ഞ്, പ്രകാശം പതിപ്പിച്ച് തിളക്കം ചാര്‍ത്തിയിരുന്ന ഫലകത്തിലേക്ക് കണ്ണയക്കുവാന്‍ പക്ഷെ, രാമനാഥന്‍ അന്നേരം കരുത്തുണ്ടായില്ല.

        ബ്രിട്ടിഷ് പൊലീസിന്‍ രാഘവന്‍ മാസ്റ്ററെ ചൂണ്ടിക്കാട്ടി കൊടുത്ത വിരല്‍, ഒരു മുദ്ര പോലെ എവിടെയെങ്കിലും തെളിഞ്ഞേക്കാം എന്ന ഭയം കുറച്ച് നാളായി അയാളോടൊപ്പമുണ്ട്. നോക്കി നടന്നും നിരിക്ഷിച്ചും പഠിച്ചും ഒരു ‘പൊല്ലാപ്പ്’ കണ്ടെത്തുന്നതെന്തിനാണ്‍?

Comments

comments